Uncategorised No Comments

കർക്കിടകം 01 – അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍

കർക്കിടകം 01
അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

പരമപുണ്യകരമായ രാമായണം ആര്‍ക്കും എപ്പോഴും പാരായണം ചെയ്യാം. കര്‍ക്കിടക മാസത്തിലേ രാമായണം പാരായണം ചെയ്യാവൂ എന്നില്ല. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്കിലും രാമായണം പാരായണം ചെയ്യണം. ഭഗവാന്‍ ശ്രീരാമന്‍ കര്‍ക്കിടക ലഗ്നത്തില്‍ ആണ് ജാതനായത്. അതിവര്‍ഷത്താലും ദാരിദ്ര്യത്താലും പഞ്ഞ മാസം എന്ന് പേരുദോഷം കേട്ട കര്‍ക്കിടകമാസം ആയുര്‍വേദ പ്രതിരോധ ചികിത്സയ്ക്കും ആധ്യാത്മിക ജീവനത്തിനും ഏറ്റവും അനുയോജ്യം തന്നെ.കര്‍ക്കിടകത്തില്‍ സാധാരണയായി 31,32 ദിവസങ്ങള്‍ ഉണ്ടാകും. വർഷം കർക്കിടകത്തിൽ 31 ദിവസങ്ങൾ ആണുള്ളത്. ഈ ദിവസങ്ങള്‍ കൊണ്ട് ഖണ്ഡശ നിത്യേന പാരായണം ചെയ്ത് അവസാന ദിവസം പട്ടാഭിഷേക ഭാഗം പാരായണം ചെയ്ത് അധ്യാത്മ രാമായണ പാരായണം പൂര്‍ത്തിയാക്കുന്നതാണ് മാസ പാരായണ വിധി.

പാരായണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കീറിയതോ കേടുവന്നതോ അക്ഷരങ്ങള്‍ അവ്യക്തമായതോ ആയ രാമായണം പാരായണത്തിനായി ഉപയോഗിക്കരുത്. രാമായണം വെറും തറയില്‍ വയ്ക്കരുത് പുസ്തക പീഠത്തിലോ മറ്റോ വയ്ക്കുക.വിളക്ക് കത്തിച്ചു വച്ചു മാത്രം പാരായണം നടത്തുക.
നിലവിളക്കിനെക്കാള്‍ പൊക്കം കുറഞ്ഞ ആവണപ്പലകയിലോ ആസനങ്ങളിലോ ഇരുന്നു വേണം പാരായണം ചെയ്യാന്‍. വടക്ക് തിരിഞ്ഞിരുന്നു വായിക്കുന്നത് ഏറ്റവും ഉത്തമം.
രാമസീതാ ഹനുമാന്മാരുടെ ചിത്രമോ പട്ടാഭിഷേക ചിത്രമോ വിളക്കിന്‍ പിന്നില്‍ വയ്ക്കുന്നത് നല്ലത്.​ ​ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവർ ഉൾപ്പെട്ട പട്ടാഭിഷേക ചിത്രമാണ് പൂർണ്ണമായത്.

പാരായണത്തിനു മുന്‍പായി ഗണപതി, സരസ്വതി മുതലായ ദേവകളെയും തുഞ്ചത്ത് ആചാര്യനെയും സ്മരിക്കുക.

“സാനന്ദ രൂപം സകല പ്രബോധം

ആനന്ദ ദാനാമൃത പാരിജാതം

മാനുഷ്യ പത്മേഷു രവിസ്വരൂപം

പ്രണാമി തുഞ്ചത്തെഴുമാര്യ പാദം”

എന്ന ശ്ലോകം ആചാര്യ സ്മരണയ്ക്കായി ഉപയോഗിക്കാം.

ആദ്യ ദിവസം ബാലകാണ്ഡം മുതല്‍ പാരായണം ആരംഭിക്കുക. ശുഭപര്യവസായിയായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗത്ത് പാരായണം അവസാനിപ്പിക്കുക.നിത്യേന 15 മുതല്‍ 20 താളുകള്‍ വായിച്ചാല്‍ ആയാസം കൂടാതെ ഒരു മാസം കൊണ്ട് പാരായണം പൂര്‍ത്തിയാക്കാം.
ഒരു ദിനം മുടങ്ങിയാല്‍ അതും കൂടെ അടുത്ത ദിനം വായിക്കുക.

ഒരാള്‍ വായിക്കുമ്പോള്‍ കുടുംബത്തിലെ എല്ലാവരും വിശിഷ്യാ കുട്ടികളും കൂടി കേള്‍ക്കുന്നു എന്ന് ഉറപ്പാക്കുക. (ഭാര്യ ടെലി വിഷന്‍ കാണുകയും കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുകയും വായിക്കുന്ന ആള്‍ മാത്രം പൂജാമുറിയില്‍ പാരായണം നടത്തുകയും ചെയ്യുന്നത് അഭികാമ്യമല്ല.)

ഒരു ദിനം കൊണ്ട് വായിച്ചു പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പോലും പ്രാത:സന്ധ്യയില്യം, മധ്യാഹ്ന സന്ധ്യയിലും, സായം സന്ധ്യയിലും പാരായണം ഒഴിവാക്കുന്നത് നല്ലത്. എവിടെയെല്ലാം രാമനാമ സങ്കീര്‍ത്തനം ഉണ്ടോ അവിടെയെല്ലാം ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യം ഉണ്ടാകും.

“യത്ര യത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാന്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണ ലോചനം
മാരുതിം നമത: രാക്ഷസാന്തകം.”

അദ്ദേഹത്തിന് സന്ധ്യാവേളകളില്‍ തര്‍പ്പണം ചെയ്യാന്‍ സമയം അനുവദിക്കാന്‍ ആണ് സന്ധ്യാ വേളകളില്‍ പാരായണം ഒരു മുഹൂര്‍ത്ത നേരം എങ്കിലും നിര്‍ത്തുന്നത്. ഇത് ചില നാടുകളിൽ തുടർന്ന് വരുന്ന നാട്ടാചാരം മാത്രമാണ്. മധ്യ തിരുവിതാംകൂറിൽ പല ഇടങ്ങളിലും ഇപ്രകാരം ചെയ്തു വരാറുണ്ട്. ഇതിന് താന്ത്രികമായതോ ഗ്രന്ഥ പ്രസ്താവ്യമായതോ ആയ അടിത്തറകൾ ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. സന്ധ്യക്ക് കുളിയും ജപവും തേവാരവും ഒക്കെ പതിവുള്ളവർക്ക് അതിനു മുടക്കം വരേണ്ട എന്ന സദുദ്ദേശവും ഉണ്ടാകാം.

കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ചു വേണം പാരായണം നടത്താന്‍.

മാസപാരായണം നടത്തുന്നവര്‍ കഴിവതും സാത്വിക ഭക്ഷണം ശീലമാക്കുക.

ആരോഗ്യം അനുവദിക്കുന്നവർ ഒരു നേരം മാത്രം അരിയാഹാരം ഭക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്നതും ഉത്തമം.

ഓരോ ദിവസത്തെയും പാരായണ ശേഷം ക്ഷമാപണ സ്തോത്രം ശ്രീരാമ മംഗള ശ്ലോകം എന്നിവ ജപിക്കുക.

ഓം കര ചരണ കൃതം വാക് കായ ജം കർമ്മജം വാ
ശ്രവണ നയന ജം വാ മാനസം വാ പരാധം
വിഹിത മഹിതം വാ സർവ മേതത് ക്ഷമ സ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ

മംഗളം രാമചന്ദ്രായ മഹനീയ ഗുണാബ്‌ധയേ ചക്രവർത്തി തനൂജായ സാർവ്വ ഭൗമായ മംഗളം

മംഗളം സത്യ വാചായ ധർമ്മ സംസ്ഥിതി ഹേതവേ സീതാ മനോഭി രാമായ സീതായ പതയേ നമ:

അവസാന ദിനം പട്ടാഭിഷേക പാരായണം പുഷ്പാലങ്കാരം, നിവേദ്യം, കര്‍പ്പൂരാരതി തുടങ്ങിയവയാല്‍ ചൈതന്യവത്താക്കുക.

ഇതൊന്നും സാധിക്കാതെ വന്നാല്‍ മാനസപൂജയാല്‍ മനസ്സില്‍ ഇപ്രകാരം ഉള്ള അന്തരീക്ഷം ഒരുക്കി ശ്രീരാമ ചന്ദ്ര സ്മരണയോടെ രാമായണം പാരായണം ​ചെയ്തു പൂർത്തിയാക്കുക.

To Know More about Astrology, Visit : https://www.kerala-astrologer.com/

Uncategorised No Comments

ഗുരുപൂർണിമയുടെ പ്രാധാന്യം

Astrology in Kerala

ഗുരുപൂർണിമയുടെ പ്രാധാന്യം

ബ്രഹ്മസൂത്രം, മഹാഭാരതം, ശ്രീമദ് ഭാഗവത്, 18-ാം പുരാണം തുടങ്ങിയ സാഹിത്യങ്ങളുടെ രചയിതാവായി കണക്കാക്കപ്പെടുന്ന വേദ വ്യാസ മഹർഷി ആഷാഢ പൂർണ്ണിമയിൽ ജനിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ഒരു വ്യക്തിയെ ആദ്യമായി വേദങ്ങൾ പഠിപ്പിച്ചത് മഹർഷി വേദവ്യാസനാണ്, അതിനാൽ അദ്ദേഹത്തിന് ഹിന്ദുമതത്തിലെ ആദ്യത്തെ ഗുരു പദവി ലഭിച്ചു. അതുകൊണ്ടാണ് ഗുരുപൂർണിമയെ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നത്.

ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച്, മഹർഷി വേദ വ്യാസൻ പരാശര ഋഷിയുടെ പുത്രനായിരുന്നു, അദ്ദേഹം 3 ലോകങ്ങളെ അറിയുന്നവനായിരുന്നു. കലിയുഗത്തിൽ ആളുകൾക്ക് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും, ഇതുമൂലം ഒരു വ്യക്തി നിരീശ്വരവാദിയാകുമെന്നും, കടമകളിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും, ഹ്രസ്വമായ ജീവിതം നയിക്കുമെന്നും അദ്ദേഹം തന്റെ ദിവ്യദർശനത്തിൽ നിന്ന് മനസ്സിലാക്കി. അതിനാൽ, മഹർഷി വേദ വ്യാസൻ വേദങ്ങളെ 4 ഭാഗങ്ങളായി വിഭജിച്ചു, അങ്ങനെ ബുദ്ധിപരമായ നിലവാരം കുറവുള്ളവർക്കും അല്ലെങ്കിൽ മനഃപാഠശേഷി കുറവുള്ളവർക്കും വേദങ്ങൾ പഠിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്ന വിധത്തിലാക്കി.

ഒരിക്കൽ വ്യാസൻ എല്ലാ വേദങ്ങളെയും യഥാക്രമം ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ പേരുകൾ നൽകി. ഇങ്ങനെ വേദങ്ങളുടെ വിഭജനം മൂലം അദ്ദേഹം വേദവ്യാസൻ എന്ന പേരിൽ അറിയപ്പെട്ടു. അതിനുശേഷം അദ്ദേഹം തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായ വൈശമ്പായനൻ, സുമന്തുമുനി, പൈൽ, ജൈമിൻ എന്നിവർക്ക് ഈ നാല് വേദങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകി.

വേദങ്ങളിൽ അടങ്ങിയിരിക്കുന്ന അറിവ് നിഗൂഢവും, മനസ്സിലാക്കാൻ പ്രയാസമുള്ളതുമായിരുന്നു, അതുകൊണ്ടാണ് വേദങ്ങളെക്കുറിച്ചുള്ള അറിവ് രസകരമായ കഥകളുടെ രൂപത്തിൽ വിശദീകരിക്കുന്ന അഞ്ചാമത്തെ വേദത്തിന്റെ രൂപത്തിൽ വേദ വ്യാസൻ പുരാണങ്ങൾ രചിച്ചു. അദ്ദേഹം തന്റെ ശിഷ്യനായ റോമ ഹർഷണന് പുരാണങ്ങളുടെ അറിവ് നൽകി. ഇതിനുശേഷം, വേദവ്യാസൻ ശിഷ്യന്മാരോ, വിദ്യാർത്ഥികളോ അവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ വേദങ്ങളെ പല ശാഖകളായും ഉപശാഖകളായും വിഭജിച്ചു. വേദവ്യാസൻ നമ്മുടെ ആദി-ഗുരുവായി കണക്കാക്കപ്പെടുന്നു, അതിനാൽ ഗുരുപൂർണിമ ദിനത്തിൽ നമ്മുടെ ഗുരുക്കന്മാരെ വേദവ്യാവ്യാസന്റെ ശിഷ്യന്മാരായി കണക്കാക്കി പൂജിക്കേണ്ടതാണ്.

ഗുരുപൂർണിമയിലെ ചില ജ്യോതിഷ പരിഹാരങ്ങൾ

പഠനത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന, മനസ്സിൽ അസ്വസ്ഥതകൾ നേരിടുന്ന വിദ്യാർത്ഥികൾ ഗുരുപൂർണിമ ദിനത്തിൽ ഗീത വായിക്കണം. ഗീത പാരായണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പശുവിനെ സേവിക്കണം. ഇങ്ങനെ ചെയ്താൽ പഠനത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ മാറും.
സമ്പത്തും, ഐശ്വര്യം ലഭിക്കാൻ ഗുരുപൂർണിമ നാളിൽ ആൽ മരത്തിൽ മധുരമുള്ള വെള്ളം ഒഴിക്കുക. ഇത് ചെയ്യുന്നത് ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കും.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭാര്യാഭർത്താക്കന്മാർ ചന്ദ്രനു പാൽ അർപ്പിക്കുകയും ചന്ദ്രദർശനം നടത്തുകയും ചെയ്യുക.
ഗുരുപൂർണിമയുടെ വൈകുന്നേരം തുളസി ചെടിക്ക് സമീപം നെയ്യ് വിളക്ക് കത്തിക്കുക, ഇത് ഭാഗ്യത്തെ കൊണ്ട് വരും.
ജാതകത്തിലെ ഗുരുദോഷം പരിഹരിക്കാൻ, നിങ്ങളുടെ ആഗ്രഹപ്രകാരം ഗുരുപൂർണിമ ദിനത്തിൽ “ബ്രാം ബ്രഹസ്പതയെ നമഃ” എന്ന മന്ത്രം 11,21,51 അല്ലെങ്കിൽ 108 തവണ ജപിക്കുക. ഇത് കൂടാതെ ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ, ഗുരുപൂർണിമ ദിനത്തിൽ ഈ മന്ത്രങ്ങൾ
ഓം ഗ്രാം ഗ്രിം ഗ്രൗംസ: ഗുരുവേ നമഃ.
ഓം ബൃഹസ്പതയേ നമ:
ഓംഗുരവേ നമ:

For more details : https://www.kerala-astrologer.com/

 

Uncategorised No Comments

ഐശ്വര്യ ലബ്ധിക്കായി ഭഗവതിസേവ

 

ഐശ്വര്യ ലബ്ധിക്കായി ഭഗവതിസേവ

വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും സാധാരണ
കേൾക്കുന്ന രണ്ട് ചടങ്ങുകളാണ് ഗണപതി ഹോമവും
ഭഗവതിസേവയും. സന്ധ്യയ്ക്ക് ശേഷം ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും
ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന പ്രീതികരമായ സ്വാതിക പൂജയാണ്
ഭഗവതിസേവ. ഇതിൽ വൈകുന്നേരം നടത്തുന്ന ഭഗവതി പൂജയിൽ
ദുർഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം
വരയ്ക്കുകയും അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും
ചെയ്തതിനുശേഷം ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തി കൊണ്ട് ദേവിയെ
ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തിനെ പത്മം
എന്നാണ് പറയുന്നത്. ദുർഗാ മന്ത്രം, വേദാന്തർഗതമായ ദേവി സുക്തം, ദേവി
മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങൾ
ഉപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം ലളിത സഹസ്രനാമം ജപിച്ച് അർച്ചന
ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. മന്ത്രം എന്ന് പറയുമ്പോൾ
ശാന്തിദുർഗ്ഗ മന്ത്രത്തിനോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ
ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവുമുണ്ട്. ഉദാഹരണത്തിന് മംഗല്യ
സിദ്ധിക്കായി സ്വയംവര മന്ത്രവും സർവകാര്യ വിജയത്തിനായി ജയദുർഗ്ഗ
മന്ത്രവും ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗ മന്ത്രവും
വശ്യത്തിനായി ആശ്വാരൂഢ മന്ത്രവും ബാധപ്രവേശ ശമനത്തിനായി
ആഗ്നേയതൃഷ്ടുപ്പും ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.
താമരപ്പൂവ് നിർബന്ധമാണ്. ചുവന്ന പുഷ്പങ്ങൾ ആണ് മറ്റു പൂക്കളായി
വേണ്ടത് എത്രയും കൂടുതൽ പൂവുണ്ടോ അത്രയും നന്ന്. ഇതിനോടൊപ്പം
പഞ്ചോപചാര പൂജ ചെയ്ത് നിവേദ്യവും വെക്കണം. (ചന്ദനം, തീർഥം, പുഷ്പം,
ഗന്ധം, ദീപം എന്നിവയുടെ കൃത്യമായ സമർപ്പണം ആണ് പഞ്ചോപചാര പൂജ)

ഭഗവതിസേവ ലളിതമായും വിപുലമായും നടത്താറുണ്ട്. വിപുലമായി
നടത്തുമ്പോൾ അത് മൂന്നുനേരത്തെ പൂജയാണ്. അത് തൃക്കാല പൂജ
എന്നാണ് അറിയപ്പെടുന്നത്. ദുരിത മോചനത്തിനായാണ് ത്രികാലപൂജയായി
ഭഗവതിസേവ നടത്താറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗ മന്ത്രം
പ്രത്യേക ഉപയോഗിക്കുന്നു. നിവേദ്യം മൂന്ന് നേരം വ്യത്യസ്തവുമാണ്. രാവിലെ
മഞ്ഞപ്പൊങ്കലും ഉച്ചയ്ക്ക് പാൽപ്പായസവും വൈകിട്ട് കടുംപായസവുമാണ്
നിവേദ്യങ്ങൾ.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ
പൂജയാണ് നടത്താറുള്ളത്. പക്ഷേ ദോഷങ്ങളുടെ കാഠിന്യമനുസരിച്ച് 3,7,12
തുടങ്ങിയ ദിവസങ്ങളിൽ അടുപ്പിച്ച് നടത്തുന്നതും പതിവാണ്. മാസംതോറും
അവരവരുടെ ജന്മനക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ
നല്ലതാണെന്ന് കരുതപ്പെടുന്നു. പൗർണമി ദിവസം ഭഗവതിസേവ വീട്ടിൽ
നടത്തുന്നത് ദേവി പ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായാണ് വിശ്വസിക്കുന്നത്.

For more details : https://www.kerala-astrologer.com/

Uncategorised No Comments

വൈശാഖമാസത്തിന്റെ മാഹാത്മ്യം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം പ്രാധാന്യത്തോടെ ആചരിക്കുന്ന പുണ്യമാസമാണ് വൈശാഖമാസം. എല്ലാ ഈശ്വരാരാധനക്കും അതിശ്രേഷ്ഠമായ കാലമാണിത്. മാധവനായ വിഷ്ണുവിന് പ്രിയങ്കരമായതിനാല്‍ വൈശാഖത്തിനെ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവന്‍ ഭഗവാന്‍ ലക്ഷ്മീ ദേവീയോടൊപ്പം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.
ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ രണ്ടാം മാസമാണ് വൈശാഖം. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന, ചാന്ദ്രമാസങ്ങളിലെ ചൈത്രത്തിനു ശേഷം രണ്ടാമത്തെ മാസമാണ് വൈശാഖമാസം.

ഈ സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. വൈശാഖമാസത്തിലെ വിഷ്ണുഭജനം അതി ശ്രേഷ്ഠവും പാപഹരവും ഐശ്വര്യദായകവുമാണ് എന്ന വിശ്വാസമാണ് അതിന് കാരണം. വൈശാഖമാസം മുഴുവന്‍ ക്ഷേത്രത്തില്‍ ”ഭാഗവത സപ്താഹപാരായണം” നടത്തും. ഈ മാസം അനേകം വിഷ്ണു അവതാര ദിവസങ്ങള്‍ കൂടി കടന്നു വരുന്നുണ്ട്. വൈശാഖത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ തിഥി അക്ഷയതൃതീയ എന്നും ബലരാമ ജയന്തി എന്നും അറിയപ്പെടുന്നു. ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം. പരശുരാമാവതാരവും വൈശാഖത്തില്‍ അക്ഷയതൃതീയ ദിവസം തന്നെയാണ്. വൈശാഖത്തിലെ ശുക്ലചതുര്‍ദ്ദശീദിവസമാണ് നരസിംഹജയന്തി. ഇങ്ങിനെ ഭഗവാൻ മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ അടുപ്പിച്ചു വരുന്നത് കൊണ്ട് മഹാവിഷ്ണുവിനെ ഉപാസിക്കുവാന്‍ ഏറ്റവും മികച്ച കാലമാണിതെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

2023 ൽ ഏപ്രിൽ 21 മുതൽ മെയ് 21 വരെയാണ് വൈശാഖമാസം. സ്‌കന്ദപുരാണം അനുസരിച്ച് വളരെ വിശേഷപ്പെട്ട മാസമാണിത്. വൈശാഖമാസം മുഴുവന്‍ വിഷ്ണുഭഗവാനായി മാറ്റിവെച്ചാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കും . ഇങ്ങനെ ആരാധന നടത്തുന്നത് പൂര്‍ണവിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടിയായിരിക്കണം. ഈ മാസത്തില്‍ സൂര്യോദയത്തിനു മുന്‍പ് കുളിക്കുന്നവര്‍ക്ക് പാപവിമോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. വൈശാഖമാസം മുഴുവന്‍ വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും.
വൈശാഖത്തിലെ സ്‌നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ-സ്‌കന്ദ പുരാണങ്ങളില്‍ കാണാനാവും. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രഭാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും പറയുന്നു.

ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്. ഈ ദിവസം ദാഹിക്കുന്ന ഒരു ജീവന് ജലം നല്‍കുന്നത് രാജസൂയ യാഗത്തെക്കാള്‍ ഗുണം ചെയ്യുമെന്നും ഈ ദിവസം പുലര്‍ച്ചെ ഗംഗ, നര്‍മദ തുടങ്ങിയ പുണ്യ നദികളില്‍ സ്നാനം ചെയ്ത് ഹോമം, ഉപവാസം, ആരാധന എന്നിവ നടത്തുന്നത് വഴി വിഷ്ണു ഭഗവാന്‍ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്നവര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മ്മിച്ച് നല്‍കുകയും ജലം ദാനം ചെയ്യുന്നതും യാത്രികര്‍ക്ക് ഛത്രം(കുട), പാദുകം(ചെരിപ്പ്), വ്യജനം(വിശറി), അന്നം(ആഹാരം), പര്യങ്കം(കിടക്ക), കംബളം(പുതപ്പ്), തണുപ്പു നല്‍കുന്ന കര്‍പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ദാനം ചെയ്യുന്നതും പുണ്യമായി കരുതപ്പെടുന്നു. ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം വരുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ടാണ് വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരി ക്കുന്നത്. പണ്ട് തണ്ണീര്‍ പന്തല്‍ സ്ഥാപിച്ച് സംഭാര വിതരണവും നടത്താറുണ്ടായിരുന്നു.

വൈശാഖമാഹാത്മ്യത്തെപറ്റി സ്‌കന്ദപുരാണം, പത്മപുരാണം എന്നിവയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്‌കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം, സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാര്‍, പമ്പ തുടങ്ങിയ നദികളിലും പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം, ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയവ അനുഷ്ഠിക്കല്‍ എന്നിവയും വൈശാഖമാസത്തില്‍ നടത്താം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മദ്ധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിലേക്ക് പഞ്ച ദിവ്യ ദേശദര്‍ശന്‍ എന്ന തീര്‍ത്ഥാടന പരിപാടി വൈശാഖമാസത്തില്‍ നടത്താറുണ്ട്. തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം യുധിഷ്ഠിരനും, തൃപ്പുലിയൂര്‍ ഭീമനും, തിരുവാറന്മുള അര്‍ജുനും, തിരുവന്‍വണ്ടൂര്‍ നകുലനും, തൃക്കൊടിത്താനം സഹദേവനും പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്നു. കുന്തീ ദേവി പ്രതിഷ്ഠിച്ച മുതുകുളം പാണ്ഡവർ കാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഒരേ ദിവസംഈപഞ്ച പാണ്ഡവ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു.

വൈശാഖമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പൗര്‍ണ്ണമി ദിനം. വൈശാഖ പൂര്‍ണ്ണിമ എന്ന ഈ ദിവസം പ്രാര്‍ത്ഥന നടത്തുന്നതും ഉപവസിക്കുന്നതും പാപവിമുക്തി നല്‍കുമെന്നാണ് വിശ്വാസം. വൈശാഖ പൂര്‍ണ്ണിമ ലോകമാകെ അറിയപ്പെടുന്നത് ബുദ്ധപൂര്‍ണ്ണിമ എന്നാണ്.

 

For more information visit : https://www.kerala-astrologer.com/

or call : +91 9447141666

Uncategorised No Comments

കുചേലദിനത്തിന്റെ പ്രാധാന്യം

astrology in Kerala

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്.
ശ്രീകൃഷ്ണന്റെ സതീര്‍ത്ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിനായി അവില്‍ പൊതിയുമായി ദ്വാരകയില്‍ ശ്രീകൃഷ്ണനെ കാണാനെത്തിയതിന്റെ സ്മരണക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തില്‍ ഒരുമിച്ചാണ് അവര്‍ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്കും കുചേലന്‍ തന്റെ ദരിദ്ര ഗൃഹത്തിലേക്കും പോയിരുന്നു. ഭിക്ഷയാചിച്ച്‌ കുടുംബം പുലര്‍ത്തിയിരുന്ന പൂര്‍വ്വികരുടെ അതേ വഴിതന്നെ കുചേലനും പിന്തുടര്‍ന്നു.
കാലാന്തരത്തില്‍ വിവാഹിതനാകുകയും സന്താനങ്ങളോടൊപ്പം കടുത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞുപോകുകയുമായിരുന്നു.

ദാരിദ്ര്യത്തിന്റെ അവശത അതിന്റെ കൊടുമുടിയിലെത്തി നില്‍ക്കുന്ന അവസരത്തില്‍ ഒരുനാള്‍ ഭിക്ഷാടനം കഴിഞ്ഞ് ക്ഷീണിതനായി വന്ന് കുടിലില്‍ വിശ്രമിക്കുമ്പോള്‍ തന്റെ പത്നിയോട് ശ്രീകൃഷ്ണനെപ്പറ്റി പറഞ്ഞു. അപ്പോള്‍ മാത്രമല്ല പല അവസരങ്ങളിലും ശ്രീകൃഷ്ണ ലീലകള്‍ കുചേലന്‍ ഭാര്യയോട് വിവരിക്കാറുണ്ടായിരുന്നു.
‘ഞാന്‍ പറയുന്നത് അവിവേകമാണെങ്കില്‍ ക്ഷമിക്കണം. അങ്ങയുടെ സതീര്‍ത്ഥ്യനാണല്ലൊ കൃഷ്ണന്‍. പലപ്പോഴും അദ്ദേഹത്തിന്റെ ലീലാവിലാസങ്ങളും കുസൃതികളും മായപ്രകടനവുമൊക്കെ അങ്ങ് വിവരിച്ചിട്ടുണ്ടല്ലോ. നമ്മുടെയീ ദാരിദ്ര്യത്തിന് ഒരറുതി വരുത്താന്‍ ഒന്നുപോയി കണ്ടുകൂടെ കൃഷ്ണനെ.’
‘അദ്ദേഹത്തെ നമ്മുടെ ദാരിദ്ര്യം പറഞ്ഞ് കേള്‍പ്പിച്ച്‌ ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ. നമ്മുടെ ദാരിദ്ര്യം നമ്മുടെ വിധിയാണ്. ഞാന്‍ പോകില്ല, ഇതിനായിട്ട്. മാത്രമല്ല, ഈയുളളവനെ തിരിച്ചറിയുമോ എന്നും സംശയമാണ്.’
‘നമ്മുടെ കാര്യം പോട്ടെ, കുട്ടികള്‍ പട്ടിണികിടന്ന് മരണാവസ്ഥയിലേക്കെത്തിയിരിക്കുന്നു. അങ്ങ് പോയി കാണൂ. നമ്മുടെ കൊടും ദാരിദ്ര്യത്തിന്റെ വിവരമെല്ലാം കൃഷ്ണനെ ധരിപ്പിക്കൂ.’
അത് …..പോകുന്നത് ശരിയാകുമോ? മറ്റൊരാളോട് നമ്മുടെ ജീവിത പരാജയം പറയുക…ശരിയാകുമോ.’
‘അതില്‍ തെറ്റൊന്നുമില്ല. മറ്റാരോടുമല്ലല്ലോ, തന്റെ സതീര്‍ത്ഥ്യനോടല്ലെ. അവിടുന്ന് പോകുകതന്നെ വേണം.’
ഭാര്യയുടെ നിര്‍ബന്ധത്താല്‍ തന്റെ കഷ്ടതകള്‍ക്ക് ഒരു അവസാനമുണ്ടാകുവാന്‍ എന്തെങ്കിലും പരിഹാര മാര്‍ഗ്ഗമുണ്ടാകുമെന്നു കരുതി മനസ്സില്ലാമനസ്സോടെ കുചേലന്‍ ദ്വാരകയിലേക്ക് യാത്രയായി.
ഭിക്ഷ യാചിച്ചു ലഭിച്ച കല്ലുംമണ്ണും നെല്ലുമടങ്ങിയ അവില്‍ ഒരു തുണിക്കിഴിയായി കയ്യില്‍ കരുതിയിരുന്നു. കൃഷ്ണന്റെ സ്വഭാവം നന്നായറിയാമല്ലോ കുചേലന്. കാണുമ്പോള്‍ തന്നെ ”എനിക്കെന്താ കൊണ്ടുവന്നെ” എന്ന് തിരക്കും.
ഇതല്ലാതെ മറ്റൊന്നുമില്ലതാനും.
ഏതായാലും കഴിയുന്നതും കൊടുക്കാതിരിക്കാമെന്നു തന്നെ ചിന്തിച്ചാണ് അവില്‍ പൊതിയെടുത്തത്.
ദ്വാരകയിലെത്തിയ കുചേലനെ കണ്ട് ദ്വാരകാനിവാസികള്‍ കളിയാക്കി.
‘ഹേ, ദരിദ്ര നാരായണ, നീ ഏതു ദേശക്കാരനാണ്? നിന്റെ വേഷഭൂഷാദികള്‍ ഞങ്ങള്‍ക്ക് ലജ്ജ ജനിപ്പിക്കുന്നു. നീ എന്തിനീ ദ്വാരകയില്‍ വന്നു.’
പരിഹാസം കേട്ടു മുന്നോട്ടു നടന്നപ്പോള്‍ കൃഷ്ണന്റെ കൊട്ടാരം കണ്ട് കുചേലന്‍ തിരികെ പോകാനൊരുങ്ങുമ്പോള്‍ വിവരമറിഞ്ഞ് കൃഷ്ണന്‍ വഴിയില്‍ പോയി കുചേലനെ ആദരിച്ച്‌ കൂട്ടിക്കൊണ്ടു വന്നു. എല്ലാവിധ ആതിഥ്യമര്യാദയും നല്‍കി കൃഷ്ണന്‍ സഹപാഠിയായ കുചേലനെ ആദരിച്ചു.
കുശല സംഭാഷണത്തിനിടയില്‍ കുചേലന്‍ മറച്ചുപിടിച്ചിരുന്ന അവില്‍പ്പൊതി ശ്രീകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുകയും അത് നിര്‍ബന്ധപൂര്‍വ്വം വാങ്ങി ഒരു പിടി കഴിക്കുകയും വീണ്ടും ഭക്ഷിക്കാനായി തുനിഞ്ഞപ്പോള്‍ രുഗ്മിണി തടഞ്ഞു. ആദ്യത്തെ പ്രാവിശ്യം ഭക്ഷിച്ചപ്പോള്‍ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചുകഴിഞ്ഞിരുന്നു. വീണ്ടും ഭക്ഷിച്ചാല്‍ സാക്ഷാല്‍ മഹാലക്ഷ്മി കുചേലന്റെ വീട്ടിലെത്തും. ഇതറിയാവുന്ന രുഗ്മിണി കൃഷ്ണനെ തടയുകയായിരുന്നു.
കുചേലന്‍ കുശലവും വിശേഷങ്ങളും പറയുകയും ചോദിക്കുകയുമല്ലാതെ ഒരു സഹായവും ചോദിച്ചില്ല. വൈമനസ്യം കാരണവും, വന്നതെന്തിനാണെന്നുളളത് മറന്നുപോയതിനാലും കൃഷ്ണനോടൊപ്പം കഥകളും കാര്യവും പറഞ്ഞ് അവിടെ ഒരു ദിവസം താമസിച്ച്‌ പിറ്റേന്ന് തിരിച്ച്‌ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് വീട്ടിനടുത്ത് എത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. തന്റെ കുടില്‍ കാണുന്നില്ല. അവിടെ ദ്വാരകാപുരിയിലെ കൊട്ടാരം നില്‍ക്കുന്നതായി കണ്ടു. ”താന്‍ വഴിതെറ്റി വീണ്ടും ദ്വാരകയില്‍ തന്നെ എത്തിച്ചേര്‍ന്നോ.”
അമ്പരന്ന് കൊട്ടാര മുറ്റത്തുതന്നെ നിന്ന കുചേലനെ ഭാര്യ കണ്ടു. അവര്‍ ഓടിച്ചെന്ന് കുചേലനെ കൈക്കുപിടിച്ച്‌ കൂട്ടിക്കൊണ്ടു പോയി. വീട്ടില്‍ എല്ലാ സൗകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലന്‍ മനസ്സിലാക്കി.പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ചു.

ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തില്‍ കാണുന്നത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങള്‍ അവില്‍ സമര്‍പ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവില്‍ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു. ഗുരുവായൂര്‍, തൃശ്ശൂരിലെ തിരുവമ്പാടി, കൊല്ലം തേവലക്കര തെക്കന്‍ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ വിശേഷമായ ചില ചടങ്ങുകളുമുണ്ട്. സുഹൃദ് ബന്ധത്തിന്റെ ആഴവും പരപ്പും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് കുചേല ദിനം ചെയ്യുന്നത്.

learn more about astrology in Kerala contact : 9447141666

Uncategorised No Comments

സന്ധ്യാ സമയത്തിന്റെ പ്രാധാന്യം

Astrologer in Kerala
സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.

സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു.

ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

സന്ധ്യാദീപം

സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കു കൊളുത്തി വയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് “ദീപം” എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ.

Uncategorised No Comments

എന്താണ് സര്‍പ്പദോഷം ? നാഗദൈവങ്ങളെ എങ്ങനെ പ്രീതിപ്പെടുത്താം?

astrology in Kerala

സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

നാഗദൈവങ്ങളെ എങ്ങനെ പ്രീതിപ്പെടുത്താം?

സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.
ഞായര്‍ :- അനന്തന്‍
തിങ്കള്‍ :- വാസുകി
ചൊവ്വ :- തക്ഷകന്‍
ബുധന്‍ :- കാര്‍ക്കോടകന്‍
വ്യാഴം :- പത്മന്‍
വെള്ളി :- മഹാപത്മന്‍
ശനി :- കാളിയന്‍, ശംഖപാലന്
നൂറുംപാലും

നാഗങ്ങൾക്ക് “നുറും പാലും” നിവേദിക്കുക എന്നത് ഒരു പ്രധാന ആചാരം ആണ്. അധികമായും സർപ്പ ദോഷം, രാഹു ദോഷം എന്നിവയുടെ ദോഷഫലങ്ങളെ ഒരു അളവ് വരെ കുറക്കാൻ ഇതുകൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ആരാധന പ്രധാനമായും നാഗ രാജാവിനും, നാഗ യക്ഷിക്കും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും, അതുകൂടാതെ എല്ലാ ശിവക്ഷേത്രങ്ങളിലും നടത്തി വരുന്നു. ഇത് കൂടാതെ സർപ്പകാവുള്ള തറവാടുകളിൽ വർഷത്തിൽ ഒരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുകൊണ്ട് തറവാട്ടിലെ എല്ലാ അംഗങ്ങൾ ക്കും , സന്തതി പരമ്പരകൾ ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം.

പാല് നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുമ്പോൾ , ഈ നൂറിൻറെ പ്രാധാന്യം എന്താണെന്നും, അതിൻറെ പിന്നിലെ കഥ എന്താണെന്നും നമുക്ക് നോക്കാം
തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സർപ്പയജ്ഞം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.

തക്ഷകൻ തൻറെ ആത്മ മിത്രമായ ദേവേന്ദ്രൻറെ സംരക്ഷണയിലാണന്നു മനസ്സിലാകിയ രാജാവ് യജ്ഞത്തിൻറെ തീവ്രത വർധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങൾ പൊള്ളലും, മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. വളരെ അധികം എണ്ണം കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട ദേവന്മാർ രാജാവിനെക്കൊണ്ട് നിർബന്ധപൂർവ്വം യജ്ഞം അവസാനിപ്പിച്ചു.

അങ്ങിനെ യജ്ഞം ഫലപ്രാപ്തിയിൽ എത്താതെ അവസാനിച്ചു എങ്കിലും, ഒരു പാട് നാഗങ്ങൾ പൊള്ളലും, മുറിവും, വേദനയും, ദാഹവും, ചൂടും ഒക്കെയായി കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷ നാഗം , തൻറെ നാഥനായ മഹാവിഷ്ണുവിങ്കൽ ഈ വൃത്താന്തങ്ങൾ ഉണർത്തിക്കുകയും , എന്തെങ്കിലും പരിഹാരം ചെയ്യുവാൻ അപേക്ഷിക്കുകയും ചെയ്തു.

ആദിശേഷൻറെ പ്രാർഥനമാനിച്ചു വിഷ്ണുദേവൻ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്പ്പൊടി, കരിക്കിൻ വെള്ളത്തിൽ കലക്കി, അടയ്ക്കപൂവിൽ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ ദേഹാസ്വാസ്ത്യങ്ങൾ മാറുകയും, ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. നാഗങ്ങളെ സന്തോഷിപ്പിച്ചു സൌഖ്യം ആക്കിയത് ഒരു ആയില്യം നാളിൽ ആയിരുന്നു. അങ്ങിനെ ആയില്യം നാൾ നാഗങ്ങളുടെ ഇഷ്ടനാൾ ആകുകയും ചെയ്തു.

നാഗങ്ങൾക്ക് “നൂറും പാലും” നൽകിയാൽ അവർ സന്തുഷ്ടർ ആകുമെന്നും, നമ്മെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. അതിനാൽ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകൾ ക്കും വേണ്ടി ആയില്യം നാളിൽ നാഗങ്ങൾക്ക് “നൂറും പാലും” കഴിക്കുന്നു.

നവരാത്രിയിൽ ദേവീമാഹാത്മ്യം പാരായണം

astrology consultant in Kerala

മാർക്കണ്‌ഡേയപുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്. 13 അദ്ധ്യായങ്ങൾ വരുന്നതാണ് ഈ ശ്രേഷ്ഠകൃതി. നിഷ്ഠ ഉള്ളവർക്ക് ഒരേ ഇരുപ്പിൽ വായിച്ച് തീർക്കാവുന്ന ഈ ഗ്രന്ഥം ഒരു ദിവസം കൊണ്ട് പൂർണ്ണമായി പാരായണം ചെയ്ത് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നില്ല. 7 ദിവസങ്ങളിൽ (നവരാത്രികാലത്ത്) ആദ്യ ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം മൂന്ന് അദ്ധ്യായങ്ങൾ, മൂന്നാം ദിവസം ഒമ്പത് അദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പൂർത്തിയാക്കാം. ഇതിനെക്കാൾ ഉത്തമം ഏഴുദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ്. ഒന്നാം ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം രണ്ട് അദ്ധ്യായങ്ങൾ, മൂന്നാം നാൾ ഒരദ്ധ്യായം, നാലാം ദിവസം നാലദ്ധ്യായങ്ങൾ, അഞ്ചാം ദിവസം രണ്ടദ്ധ്യായങ്ങൾ, ആറാംദിവസം ഒരദ്ധ്യായം, ഏഴാം ദിവസം രണ്ടദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പാരായണം ചെയ്യുന്ന പദ്ധതിയാണിത്.
നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങൾ, കർക്കടകം ഒന്നു മുതൽ ഏഴുവരെ, ദീപാവലിയുടെ അഷ്ടമി മുതൽ ചതുർദ്ദശി വരെ, ധനുമാസത്തിൽ അശ്വതി മുതൽ ദേവിയുടെ ജന്മനക്ഷത്രമായ പുണർതം വരെ, വൃശ്ചികത്തിൽ ചതയം മുതൽ കാർത്തിക വരെ, കുംഭത്തിൽ രോഹിണി മുതൽ മകംവരെ – ഇങ്ങനെ വിശേഷാവസരങ്ങളിലെല്ലാം ഏഴുനാൾ പാരായണം ചെയ്താൽ സവിശേഷ ഫലം ലഭിക്കും. സാധാരണയായി ഞായർ മുതൽ ശനി വരെ ഏഴുദിവസങ്ങളിലായി പാരായണം ചെയ്യുന്ന രീതിയാണ് പ്രചാരം നേടിയിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീസ്തുതി നടത്താം എന്ന നേട്ടം കൂടി ഈ രീതിക്കുണ്ട്. കുടുംബത്തെ ബാധിച്ച കടുത്ത മാരണങ്ങൾ നീങ്ങാൻ 41 ആഴ്ച കൊണ്ട് 41 തവണ വായിച്ച് പൂർത്തിയാക്കുന്ന രീതിയുമുണ്ട്.

ദേവീ മഹാത്മ്യ പാരായണം ചെയ്യുന്നവർ ഗുരുവിനെ സമീപിച്ച് ദക്ഷിണ കൊടുത്ത് ഉപദേശം വാങ്ങി ചെയ്യുന്നതായിരിക്കും ഉത്തമം.

Uncategorised No Comments

എന്താണ് വാസ്തുവും മനുഷ്യനും തമ്മിലുള്ള ബന്ധം?

kerala astrologer

മനുഷ്യനായാലും ഏതു ജീവ ജാലങ്ങൾക്കായാലും താമസയോഗ്യമായ ഒരിടത്തു ജീവിക്കുക എന്നത് നിലനിൽപ്പിന്റെ തന്നെ ഭാഗമായ, ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ്. താമസയോഗ്യമായ ഭവനം എന്നാൽ അത്, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു സന്തോഷവും മനസുഖവും പ്രദാനം ചെയ്യുന്ന, ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരിടമാവണം.

ഇങ്ങനെ മനുഷ്യജീവിതത്തെ പിന്തുണയ്ക്കുകയും പ്രകൃതോയോടിണങ്ങി ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ വാസ്തുശാസ്ത്രം വഹിക്കുന്ന പങ്കു ചെറുതല്ല. ഭാരതീയ വാസ്തുശാസ്ത്രമെന്നത് കൃത്യമായ അടിസ്ഥാനവും വസ്തുനിഷ്ഠമായ പ്രയോഗികതയും അവകാശപ്പെടാനുള്ള പുരാതനമായ ഒരു ശാസ്ത്രശാഖയാണ്. വാസ്തുശാസ്ത്രത്തിനു വിലകൽപ്പിക്കാതെ അനുകൂലമല്ലാത്ത ഗൃഹനിർമാണ മാതൃകകൾ സ്വീകരിച്ചു നിർമിച്ചിട്ടുള്ള പല ഭവനങ്ങളിലും അതിന്റേതായ ദോഷഫലങ്ങൾ ഭാവിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ആധുനിക കാലഘട്ടത്തിലും വാസ്തുവിന്റെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ പാരമ്പരാഗത ഗൃഹനിർമാണരീതികൾ ഇപ്പോഴും പിന്തുടരാൻ ശ്രമിക്കുന്ന പുതുതലമുറക്കാരും ഉണ്ട് എന്നത് ഏറെ പ്രത്യാശാവഹമായ ഒന്നാണ്. വാസ്തുവിന്റെ അന്തസത്ത പൂർണമായി മനസ്സിലാക്കി ഗൃഹനിർമാണ മേഖലയിൽ അവ വേണ്ടവിധത്തിൽ പ്രയോഗിക്കാൻ കഴിവുള്ള പ്രഗത്ഭരുടെ എണ്ണം ചുരുക്കമാണ്. എങ്കിലും വാസ്തുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതിലൊന്നാണ് വാസ്തുവിന് മനുഷ്യ ശരീരവുമായുള്ള ബന്ധം.

വാസ്തുവും മനുഷ്യശരീരവും

വാസ്തുവിന്റെ അടിസ്ഥാനം മനുഷ്യശരീരഘടനയാണ്. മനുഷ്യ ശരീരം കൃത്യമായ ശാസ്ത്ര വിധിപ്രകാരം നിർമിതമായതാണ്. കാലാവസ്ഥ വ്യതിയാനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു ഭൂമിയിൽ നിലനിൽക്കാനാവശ്യമായ ഉചിതമായ ഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്. നമ്മുടെ ശരീര ഭാഗങ്ങൾക്ക് സാഹചര്യങ്ങൾ മൂലം വന്നു ചേരുന്ന ചില കേടുപാടുകൾ പോലും നമുക്കു പരിഹരിക്കാനാവുന്നത് മനുഷ്യ സൃഷ്ടിയിൽ ശാസ്ത്രീയതയ്ക്കുള്ള സ്വാധീനം ഒന്നുകൊണ്ടു മാത്രമാണ്.

നമ്മുടെ ഗൃഹവും നമ്മുടെ ശരീരവും ഒരേ ഘടനാ സവിശേഷതകളാൽ നിർമിതമാണ്. ശാസ്ത്രവിധിപ്രകാരമുള്ള ഗൃഹങ്ങളും നമ്മുടെ ശരീരമെന്ന പോലെ പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കും. അല്ലാത്തവ കലക്രമേണ നാശത്തിലേക്കു നീങ്ങും. ദോഷങ്ങൾ ഗൃഹത്തിനാണെങ്കിലും അത് ബാധിക്കുന്നത് അവിടെ വസിക്കുന്ന മനുഷ്യനെ തന്നെയാണ്. ആരോഗ്യം, ആയുസ്സ്, സമ്പത്ത്, സന്തോഷം, സന്താന സൗഭാഗ്യം, സുഖസൗകര്യങ്ങൾ, മനസമാധാനം എന്നിങ്ങനെ ഒരു മനുഷ്യയുസ്സിൽ ആഗ്രഹിക്കുന്ന സകല നന്മകളും കൊണ്ടുത്തരാൻ പ്രാപ്തിയുള്ള ഒന്നാണ് നമ്മുടെ ഭവനം. ഇതൊന്നും നേരിട്ട് നമ്മുടെ ഗൃഹം തരുന്നു എന്നല്ല മറിച്ചു ഇതിനൊക്കെയുള്ള യോഗം യഥാവിധി നമ്മളിലേക്കെത്താനുള്ള സാഹചര്യം ഒരുക്കാൻ നമ്മൾ വസിക്കുന്ന ഇടത്തിനാവും. ഇതുപോലെ തന്നെയാണ് മുൻപ് പറഞ്ഞ ദോഷഫലങ്ങളുടെ കാര്യവും, ശാസ്ത്ര വിധിക്കെതിരായ പഞ്ചഭൂതങ്ങൾക്കെതിരായ, ഗൃഹാനിർമാണം സർവനാശത്തിലേക്കുള്ള വഴിവെട്ടുന്നതിനു തുല്യമാണ്. വാസ്തുശാസ്ത്രം പഞ്ചഭൂതങ്ങളെ ആശ്രയിച്ചാണുള്ളത്.

ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. എല്ലാ ശാസ്ത്രങ്ങളുടെയും ആധാരവും ഇവ തന്നെ. പ്രകൃതിയിലെ ഊർജകേന്ദ്രളാണിവ. മനുഷ്യ ശരീരത്തിനെന്നതുപോലെ മനുഷ്യഗൃഹത്തിനും എല്ലാ ഊർജവും നൽകിക്കൊണ്ട് പ്രകൃതിയോട് ചേർന്ന് നിലനിൽക്കാനുള്ള സാഹചര്യം ലഭിക്കേണ്ടതു അനിവാര്യമാണ്. ഒരു ഗൃഹത്തിൽ യഥാവിധി പ്രവേശിക്കുന്ന ഈ ഊർജം തന്നെയാണ് അവിടെ വസിക്കുന്നവരിലേക്കും, അവരുടെ സന്തോഷത്തിലേക്കും പുരോഗതിയിലേക്കും ഒക്കെ നയിക്കുന്നത്. അതുകൊണ്ട് മനുഷ്യശരീരം പോലെത്തന്നെ ഏറെ ശ്രദ്ധയും പരിചരണവും നമ്മുടെ ഗൃഹങ്ങളും അർഹിക്കുന്നു, അത് വസ്തുശാസ്ത്ര പ്രകാരം ഗൃഹനിർമാണംതുടങ്ങുന്നതിനു മുൻപ്, തന്നെ അതായതു, അതിനു വേണ്ടിയുള്ള ഭൂമി തിരഞ്ഞെടുക്കൽ മുതൽ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.

n  Online Consulting  Send us a message